Join Whatsapp Group. Join now!

വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടി: പ്രതിഭകളെ തേടി വിദ്യര്‍ത്ഥികള്‍ വീടുകളിലെത്തി

സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കാനുമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിക്ക് വന്‍ സ്വീകാര്യതKerala, News, Students Felicitated Legends
കാസര്‍കോട്: (my.kasargodvartha.cpm 22.11.2019) സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കാനുമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിക്ക് വന്‍ സ്വീകാര്യത. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അതാത് പ്രദേശത്തെ പ്രതിഭകളെ തേടി അവരുടെ വീട്ടിലെത്തി ആദരിച്ചു.

സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, കായികതാരങ്ങള്‍ തുടങ്ങിയവരെയാണ് വിദ്യാര്‍ഥികളുടെ ചെറുസംഘങ്ങള്‍ സന്ദര്‍ശിക്കുക. ഇവരെ വീടുകളിലെത്തി ആദരിക്കുന്നതിനൊപ്പം അവരുമായി സംവാദവും നടത്തും. പ്രതിഭകള്‍ കൈവരിച്ച നേട്ടങ്ങള്‍, അവരുടെ ജീവിതവഴികള്‍, അറിവുകള്‍ എന്നിവ പുതുതലമുറയുമായി പങ്കെുവെക്കും. വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തവും വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിക്കും. ശിശുദിനത്തില്‍ തുടങ്ങി 28ന് അവസാനിക്കുന്നതാണ് 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പരിപാടി. ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങളും 10 പ്രതിഭകളെ കണ്ടെത്തി അനുമോദിക്കുകയും അവരുമായി സംവദിക്കുകയുമാണ് ലക്ഷ്യം.

ഇശലുകള്‍ തേടി കലിമയില്‍; ഗവ. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ചേര്‍ന്ന് കവിയും മാപ്പിളഗാന രചയിതാവുമായ പി എസ് ഹമീദിന്റെ തളങ്കരയിലെ വസതിയിലെത്തി ആദരിച്ചു

തളങ്കര: വിദ്യദ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിയുടെ ഭാഗമായി കാസര്‍കോട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് കവിയും മാപ്പിളഗാന രചയിതാവുമായ പി എസ് ഹമീദിന്റെ തളങ്കരയിലെ 'കലിമ' വസതിയിലെത്തി അദേഹത്തെ ആദരിച്ചു. ഉത്തര കേരളത്തിലെ പ്രശസ്ത കവി ഉബൈദിന്റെ ചെറുമകനായ പി എസ് ഹമീദ് എളിമയോടെ കുട്ടികളുമായി സംവദിച്ചു.

 Kerala, News, Students Felicitated Legends

സമൂഹത്തില്‍ മാനവികത നിലനിര്‍ത്തേണ്ടതുണ്ടെന്നും നന്മ തിരിച്ചറിയണമെന്നും സത്യം മാത്രമേ പറയാന്‍ പാടുള്ളൂവെന്നും കുട്ടികളെ അദേഹം ഉദ്ബോധിച്ചു. പുതിയ കാലത്ത് നമുക്ക് കണ്ണുകള്‍ കാഴ്ചകള്‍ കാണാനും ചിലത് കാണാതിരിക്കാനുമുള്ളതാണെന്നും ചോദ്യത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കണം ഉത്തരം നല്‍കേണ്ടതെന്നും ഉപദേഷിച്ചു.

കല തനിക്ക് പൈതൃകമായി ലഭിച്ചതാണെന്നും വിദ്യാലയകാലത്തുതന്നെ എഴുതാന്‍ തുടങ്ങി എന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി മറുപടി നല്‍കി. പ്രഗത്ഭരായ സംഗീതജ്ജന്‍ എസ് പി ബാലസുബ്രമണ്യം, ഗാനഗന്ധര്‍വന്‍ കെ ജെ യേസുദാസ് എന്നിവരെ കൂടാതെ മഹാ കവി വൈലോപ്പിള്ളി, അക്കിത്തം തുടങ്ങിയവരൊത്തുള്ള അനുഭവവും പങ്കുവച്ചു. രസകരമായ കുസൃതി ചോദ്യങ്ങളും തമാശക്കഥകളും കുട്ടികളിലേക്കെറിഞ്ഞുകൊടുത്തപ്പോള്‍ അവര്‍ മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ പാടി അദ്ദേഹത്തെ ആനന്ദിപ്പിച്ചു.

 Kerala, News, Students Felicitated Legends

സന്ദര്‍ഭോചിതമായി പി എസ് ഹമീദ് തന്നെ രചിച്ച് സംഗീതം നിര്‍വ്വഹിച്ച 'അറിവുകള്‍തേടി അനുഗ്രഹം തേടി' എന്നു തുടങ്ങുന്ന കവിത കുട്ടികള്‍ക്ക് അപ്രതീക്ഷിത സമ്മാനമായി മാറി. എല്ലാവരും ചേര്‍ന്ന് ഈണത്തില്‍ കവിത പാടിയതും പുത്തന്‍ അനുഭവമായി.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗത്തിലെ 20 കുട്ടികള്‍ക്കൊപ്പം പ്രിന്‍സിപ്പാള്‍ പ്രസീത പി വി, പ്രധാനാധ്യാപിക ശാരദ മുളിയാര്‍, അധ്യാപകരായ സൂര്യനാരായണ ഭട്ട്, ദേവേശന്‍ പേരൂര്‍, രമ എ കെ, രേഖാറാണി, സരിത, റാണി ജോസഫ് എന്നിവരും അനുഗമിച്ചു. പരിപാടിക്ക് പൂര്‍ണപിന്തുണ നല്‍കി പി ടി എ പ്രസിഡന്റ് റാഷിദ് പൂരണവും ഒപ്പമുണ്ടായിരുന്നു.

 Kerala, News, Students Felicitated Legends

നെല്ലിക്കുന്ന് എയുഎയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി രണ്ട് പ്രതിഭകളെ ആദരിച്ചു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ തുടങ്ങിയ 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പരിപാടിയുടെ ഭാഗമായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കൊപ്പം രണ്ട് പ്രതിഭകളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആദരിച്ചു. പ്രതിഭകളില്‍ നിന്ന് പുതിയ അറിവുകള്‍ നേടി. സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ജിയോളജിസ്റ്റ് എന്‍ എം അബ്ദുല്ല എന്നിവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്. വാര്‍ത്തകള്‍ എഴുതുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും കുറിച്ച് ഷാഫി തെരുവത്തും ജിയോളജിയെ കുറിച്ച് അബ്ദുല്ലയും വിശദീകരിച്ചു.

അധ്യാപകരായ വേണു, ലേഖ, ജയശ്രീ, നാസിം, പിടിഎ വൈസ് പ്രസിഡന്റ് ഖാദര്‍ നെല്ലിക്കുന്ന്, അംഗം ഖമറുദ്ദീന്‍ തായല്‍, ബഷീര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സംബന്ധിച്ചു.

 Kerala, News, Students Felicitated Legends

 Kerala, News, Students Felicitated Legends

വിദ്യാലയം പ്രതിഭകളിലേക്ക്; സംഗീതത്തെ സമൂഹ ബോധവല്‍ക്കരണത്തിനുള്ള ഉപാധിയാക്കി മാറ്റിയ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ വീട്ടില്‍ സംഗീതത്തിന്റെ തേന്‍മഴ ആസ്വദിച്ച് മേലാങ്കോട്ടെ കുരുന്നുകള്‍

കാഞ്ഞങ്ങാട്: സംഗീതത്തെ സമൂഹ ബോധവല്‍ക്കരണത്തിനുള്ള ഉപാധിയാക്കി മാറ്റിയ സംഗീതജ്ഞന്റെ വീട്ടില്‍ സംഗീതത്തിന്റെ തേന്‍മഴ ആസ്വദിച്ച് കുരുന്നുകള്‍. വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിയുടെ ഭാഗമായി മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കാല്‍നൂറ്റാണ്ടുകാലം സംഗീതത്തെ ജീവിതസപര്യയാക്കി മാറ്റിയ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയത്.

മഹാകവി പി യുടെ നിത്യശീലത്തെ അനുസ്മരിപ്പിക്കുമാറ് നിലക്കടലയും കല്‍ക്കണ്ടവും നല്‍കിയായിരുന്നു വീട്ടിലെത്തിയ കുട്ടികളെ അദ്ദേഹം എതിരേറ്റത്. കുട്ടികള്‍ അശോകപ്പൂവ് നല്‍കിയും പ്രഥമാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ ഷാളണിയിച്ചും സംഗീത ലോകത്തെ അതുല്യ പ്രതിഭയെ ആദരിച്ചു.

 Kerala, News, Students Felicitated Legends

താന്‍ ഹൃദിസ്ഥമാക്കിയ സംഗീതം കൊണ്ട് ഈ സമൂഹത്തിനായി എന്തെങ്കിലും സംഭാവന ചെയ്യാനാകണം എന്ന ഉറച്ച വിശ്വാസക്കാരനാണ് വിഷ്ണു ഭട്ട്. 1987 ല്‍ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ ശേഖരണം നടത്താന്‍ സംഗീതയാത്ര നടത്തിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ നല്‍കിയ പ്രോത്സാഹനമാണ് വിഷ്ണുവിന്റെ മനസില്‍ ഇന്നും ഒരു നക്ഷത്രം പോലെ തിളങ്ങിനില്‍ക്കുന്നത്. തുടര്‍ന്ന് ദേശീയോദ്ഗ്രഥനം, സ്ത്രീപീഡനം, മദ്യം, മയക്കുമരുന്ന് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണവുമായി നടത്തിയ സന്ദേശ സംഗീത യാത്രകള്‍ കേരളമെമ്പാടും ശ്രദ്ധ നേടി.

1995 ല്‍ ഒഎന്‍വി കുറുപ്പ് തംബുരു മീട്ടിയായിരുന്നു കേരള സംഗീത യാത്രയ്ക്ക് തുടക്കമിട്ടത്. ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മിനി എന്ന സിനിമയ്ക്ക് സംഗീതം നല്‍കാനും പാടി അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. പി കെ ആലയി രചിച്ച നായനാരുടെ ജീവിതം പ്രമേയമാക്കിയ വരികള്‍ക്ക് സംഗീതം നല്‍കി അവതരിപ്പിക്കാനുമായി. കാല്‍ നൂറ്റാണ്ടുകാലമായി നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളില്‍ ജോലി ചെയ്യുന്ന സമയത്ത് കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ഗൃഹ സംഗീത സഞ്ചാരം ശ്രദ്ധേയമായ പരിപാടിയായിരുന്നു.

ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ്. പഠിച്ചു വളര്‍ന്ന വിദ്യാലയമായ മഹാകവി പി സ്മാരക ഗവ. ഹൈസ്‌കൂളില്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യാന്‍ കഴിയുന്നതിലുള്ളതിലുള്ള സന്തോഷത്തിലാണ് ഈ ജനകീയ സംഗീതാധ്യാപകന്‍. സണ്ണി കെ മാടായി, കെ വി വനജ, ശ്രീനന്ദന്‍ കെ രാജ് നേതൃത്വം നല്‍കി.

83 ഇനം പയര്‍ വര്‍ഗങ്ങളും 13 ഇനം നാടന്‍ നെല്ലിനങ്ങളും സംരക്ഷിക്കുന്ന കണ്ണാലയം നാരായണനെ തേടി വിദ്യാര്‍ത്ഥികളെത്തി

പെരിയ: ജിവിഎച്ച്എസ്എസ് കുണിയയിലെ വിദ്യാര്‍ഥികള്‍ പെരിയ ആയമ്പാറയിലെ കണ്ണാലയത്തില്‍ എത്തി. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളും അധ്യാപകരും കണ്ണാലയത്തിലെത്തിയത്. കാര്‍ഷിക രംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കണ്ണാലയം നാരായണനെ ആദരിക്കുകയും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദര്‍ശിക്കുകയും കൃഷി രീതികള്‍ മനസിലാക്കുകയും ചെയ്തു.

83 ഇനം പയര്‍ വര്‍ഗങ്ങളും 13 ഇനം നാടന്‍ നെല്ലിനങ്ങളും സംരക്ഷിക്കുന്ന കണ്ണാലയം നാരായണന്‍ കൃഷി സംബന്ധമായ തന്റെ അറിവുകള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. പ്രധാനാധ്യാപകന്‍ സണ്ണി ജോര്‍ജ്, അധ്യാപകരായ ഡോ. സന്തോഷ് പനയാല്‍, യു ഗീത, പി വി സജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

 Kerala, News, Students Felicitated Legends

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Students Felicitated Legends, Vidyalayam Prathibhakalodoppam.

Post a Comment