ഉപ്പള: (MyKasargodVartha) മഹാത്മജിയെ വെടിവെച്ചിട്ടതാണ് രാജ്യത്തെ ആദ്യത്തെ ഭീകരാക്രമണമെന്നും പിന്നീട് ബാബരി മസ്ജിദിന്റെ തകർച്ചയാണെന്നും അത് രാജ്യത്തിനേറ്റ കളങ്കമാണെന്നും എസ്ഡിപിഐ സംസ്ഥാന സമീതി അംഗം ടി നാസർ വയനാട് പറഞ്ഞു. നിലവിൽ ഗ്യാൻവാപി മസ്ജിദ് ഉൾപ്പടെ നിരവധി മസ്ജിദുകൾക്കെതിരെ സംഘ്പരിവാൾ അവകാശമുന്നയിക്കുമ്പോൾ കൃത്യമായി പ്രതിരോധിക്കാതെ മതേതരവാദികൾ മൗനം പാലിക്കുകയാണ്. കോൺഗ്രസുൾപ്പടെ മുഴുവൻ പാർട്ടികൾക്കും മതേതരത്വം തകർത്തതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഹിന്ദുസമൂഹത്തോടുള്ള സ്നേഹമല്ല ആർഎസ്എസ് കാണിക്കുന്നത്. അധികാരസ്ഥാനങ്ങളിലേക്കുള്ള കുറുക്കുവഴി മാത്രമാണ് ഹിന്ദുത്വമെന്നും ടി നാസർ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച സായാഹ്നസദസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ സിഎ സവാദ്, അഹ്‌മദ് ചൗക്കി സംസാരിച്ചു. ജനറൽ സെക്രട്ടറി എഎച്ച് മുനീർ സ്വാഗതവും മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡേജ നന്ദിയും പറഞ്ഞു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Babri Masjid, Malayalam News, Anti-fascist day held