(my.kasargodvartha.com 11.10.2021) സാമൂഹിക സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞദിവസം വിടവാങ്ങിയ എം എ എന്നറിയപ്പെട്ടിരുന്ന പട്ലയിലെ പി അബൂബകർ. നീണ്ട 82 വർഷങ്ങളിൽ നാടിന്റെ മാറ്റങ്ങളെ കുറിച്ചാണ് നിരന്തരം അദ്ദേഹം സംസാരിച്ചിരുന്നത്.
എന്റെ ഉപ്പയേക്കാൾ 12 വയസ് ഇളയതായിരുന്നു അദ്ദേഹം. എങ്കിലും ഉപ്പ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരുന്നത് . 1962 ലാണ് സാമ്പത്തിക ശാസ്ത്രത്തിൽ അദ്ദേഹം എം എ കരസ്ഥമാക്കുന്നത്. പട്ലയിൽ അദ്ദേഹത്തിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ എം എ കരസ്ഥമാക്കിയത് 2019 ലാണ്. അതൊരു പെൺകുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും അയൽ വാസിയുമായിരുന്ന ശാഫിച്ചയുടെ മകൾ മുർശിദാ സുൽത്വാനയാണ് ആ എം എകാരി.
എം എ ഇച്ചയോട് ആദ്യമായി ഞാൻ സംസാരിച്ചത് യു എ ഇ യിൽ വെച്ചാണ്. അന്നെന്റെ വയസ് 21. ആ ദിവസങ്ങളിൽ അദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നതിനേക്കാൾ ഞാൻ കണ്ടറിഞ്ഞു.പ്രായഭേദമില്ലാതെ എന്തും തുറന്നു പറയാൻ പറ്റുന്ന വ്യക്തി. പല സമയത്തും എന്നോട് ചെറിയ ശബ്ദത്തിൽ ഗൗരവത്തിൽ സംസാരിക്കും. അതിന്റെ നൂറിരട്ടി സ്നേഹം എന്നോട് കാണിക്കും. അത്രത്തോളം സ്വാതന്ത്ര്യം എനിക്കദ്ദേഹം നൽകിയിരുന്നു. അറിവും വിജ്ഞാനവും അങ്ങനെയങ്ങനെ....
ഒന്നര വർഷം മുമ്പ് ഞാനദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു: 'എന്താ കാര്യം?'
ഞാൻ പറഞ്ഞു: 'നാടുമായി ബന്ധപ്പെട്ട അറിവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഒരു കാലത്തെ അന്വേഷണങ്ങളെ കുറിച്ച്'
അദ്ദേഹം ചോദിച്ചു: അത് വേണോ ?
ഞാൻ പറഞ്ഞു: വേണം
'ചിലതൊക്കെ ഓർമയില്ല'
'നിങ്ങളെന്ത് പറഞ്ഞാലും അത് തന്നെ കൂടുതലാണ്'
'നിന്റെ മുമ്പിൽ പെട്ടാൽ പെട്ടതാ' അദ്ദേഹം പുഞ്ചിരിച്ചു.
'20 മിനുട്ട് മതി. അതിൽ കൂടുതൽ എടുക്കില്ല'. ഞാൻ പറഞ്ഞു.
'അത്ര സ്പീഡിൽ നീ എഴുതുമോ' അദ്ദേഹം തമാശയോടെ ചോദിച്ചു.
'ഞാൻ പരമാവധി ശ്രമിക്കാം.'
'20 മിനുട്ട് നിന്നോട് സംസാരിച്ചു. എന്തെങ്കിലും തെറ്റ് പറഞ്ഞോ'
'ഇല്ല'
'ഇത്ര മതിയോ'
'ഇത് തന്നെ ധാരാളം. ഇനിയും താങ്കളെ ബുദ്ധിമുട്ടിക്കാൻ പാടില്ല'
'അസ്ലമേ, പത്രത്തിൽ വരും മുമ്പ് എനിക്ക് കാണിക്കണം'
'നാളെ ഞാൻ നിങ്ങൾക്ക് കാണിക്കും. മറ്റന്നാൾ പത്രത്തിൽ മൂന്ന് ഭാഗമായി കൊടുക്കും.'
മൂന്നാം ദിവസം മുതൽ കാസർകോട് വാർത്തയിൽ മൂന്ന് ഭാഗമായി ആ സംസാരം പുറത്തിറങ്ങി. സുഹൃത്തും അന്നത്തെ കാസർകോട് വാർത്ത എഡിറ്ററുമായ മുജീബ് എന്നോട് ചോദിച്ചു. 'അത്ര വലിയ ആളാണോ എം എ'. ഞാൻ പറഞ്ഞു: 'മൂന്നല്ല. 30 ഭാഗമായി എഴുതിയാലും അദ്ദേഹത്തെ കുറിച്ചുള്ളത് മതിയാവില്ല'.
അന്ന് അദ്ദേഹത്തെ കുറിച്ച് എഴുതിയപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.
Also Read:
വിശ്രമ ജീവിതത്തില്‍ വായനയെ കൂട്ടുപിടിച്ച് ആദ്ദേഹമിവിടെയുണ്ട്; മുബൈ ജീവിതത്തിന്റെ നോവും പ്രവാസത്തിന്റെ അനുഭവങ്ങളും ഓര്‍ത്തുകൊണ്ട്...
Keywords: Kasaragod, Kerala, Article, Memories, P Aboobackar, Memories of P Aboobackar
< !- START disable copy paste -->