Join Whatsapp Group. Join now!

പി അബൂബകർ: വിശുദ്ധിയുടെ വിസ്മയ ജീവിതം

In memory of P Aboobackar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എസ് എ

(my.kasargodvartha.com 11.10.2021) പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പി അബൂബക്കർ പട്ലയുടെ മരണം നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ക്ഷമയും സഹനവും അദ്ദേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. സൗമ്യത എന്ന വാക്കിൻ്റെ ശരിയായ അർത്ഥം തിരിച്ചറിഞ്ഞത് അദ്ദേഹത്തിൽ നിന്നാണ്. പ്രായം ചെന്ന സൗഹൃദങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടൊരാൾ.

    
Kasaragod, Kerala, Article, Rememberence In memory of P Aboobackar.



വിവിധ വിഷയങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ഞാൻ തിരിച്ചു പോകാനോരുങ്ങുമ്പോഴൊക്കെ കൂടുതൽ വിഷയങ്ങൾ ഇട്ട് തന്നു സംസാരിപ്പിക്കുമായിരുന്നു. അവസാനമായി കണ്ടത് ആറ് മാസങ്ങൾക്ക് മുമ്പ്. പതിവുപോലെ അന്നും ഒരുപാട് നേരം സംസാരിച്ചാണ് പിരിഞ്ഞത്. അദ്ദേഹത്തിൻ്റെ വിയോഗം എനിക്ക് മാത്രമല്ല, അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ട ഏതൊരാളെയും സങ്കടപ്പെടുത്തും.

നാട്ടുകാർ സ്നേഹത്തോടെയും അതിലേറെ ബഹുമാനത്തോടെയും എം എ അൗക്കൻച്ച എന്നു വിളിച്ചു. അകാദമിക് ബിരുദമായ എം എ.അദ്ദേഹത്തിൻ്റെ പേരിൻ്റെ ഇനീഷ്യൽ എന്നു തോന്നുന്ന തരത്തിലേക്ക് അതു മാറുന്നത് അങ്ങനെയാണ്. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന പട്ലയിലെ ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

സ്കൂൾ വിദ്യാഭ്യാസം നാലാംതരം വരെ പട്ലയിലും, ശേഷം കൊല്ലങ്കാന, ബി ഇ എം സ്കൂൾ കാസർകോട് എന്നിവിടങ്ങളിലുമായിരുന്നു. മംഗലാപുരം സെൻ്റ് അലേഷ്യസ് കോളേജിലും കാസർകോട് ഗവ. കോളേജുകളിലുമായി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര സമ്പാദിച്ചത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നായിരുന്നു. അക്കാലത്ത് ഏകദേശം റാങ്കോടടുപ്പിച്ച ഉയർന്ന മാർക്കോട് കൂടിയാണ് എം എ കരസ്ഥമാക്കുന്നത്.

തുടർന്ന് ബോംബെയിൽ 14 വർഷത്തോളം കേന്ദ്ര സർവീസിൽ ഇൻകം ടാക്സ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ദീർഘമായ 21 വർഷക്കാലം യുഎഇ ഗവമെൻ്റിൻ്റെ ഔദ്യോഗിക ടെലികമ്യൂണിക്കേഷനായ ഇത്തിസലാത്തിന്റെ അകൗണ്ട്സ് വകുപ്പിൽ ജോലി ചെയ്തു. 2001 സെപ്തംബറിൽ വിരമിക്കുമ്പോൾ ഇത്തിസലാത് അബൂദാബി ബ്രാഞ്ചിലെ സീനിയർ അകൗണ്ട്സ് സൂപ്പർവൈസർ ആയിരുന്നു. അതിനു ശേഷം നാട്ടിൽ പൊതുരംഗത്ത് സജീവമാവുകയായിരുന്നു.

21 വർഷത്തെ ഗൾഫ് ജീവിതം ജീവകാരുണ്യ രംഗത്ത് നിരന്തരമായ, തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ദീർഘകാലം യുഎഇ പട്ല വലിയ ജമാഅത്ത് കമിറ്റി പ്രസിഡൻറായിരുന്നു. ഒപ്പം പട്ല ഇസ്ലാമിക് സെൻററിൻ്റെ പ്രവർത്തന രംഗത്ത് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.

വിനയം കൊണ്ട് അതിശയിപ്പിച്ച അദ്ദേഹം ഒരിക്കലും പദവികളുടെ പിന്നാലെയോ വ്യക്തിഗത നേട്ടങ്ങളുടെ പിന്നാലെയോ പോകാൻ താല്പര്യം കാണിച്ചില്ല. അല്പം ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്നെങ്കിൽ ഭൗതിക നേട്ടങ്ങളുടെ ഏറ്റവും ഉന്നതിയിൽ നിൽക്കാമായിരുന്നിട്ടും നേരിൻ്റെയും നന്മയുടെയും

കാരുണ്യത്തിൻ്റേയും ഓരം ചേർന്നു നടക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്. ഹൃദയ നൈർമല്യവും ജീവിത വിശുദ്ധിയും കൊണ്ട് നാട്ടുകാർക്ക് സർവ സ്വീകാര്യനാവുകയായിരുന്നു. അങ്ങനെയൊരാൾ വേറെ ഇല്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞപ്പോഴും ജനങ്ങൾ അദ്ദേഹത്തെക്കുറിച്ചുള്ള നന്മകൾ മാത്രം പറഞ്ഞു. മറിച്ചു പറയാൻ വേറൊന്നുണ്ടായിരുന്നില്ല.

പട്ല വലിയ ജുമാ മസ്ജിദ് പ്രസിഡൻ്റായി പ്രവർത്തിച്ച അദ്ദേഹം നൂതനങ്ങളായ, വിപ്ലവകരമായ ഒരുപാട് സാമൂഹ്യ നന്മകൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടുകളുടെ കൂടെ നടക്കാൻ നമുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ചരിത്രം വേറൊന്നാകുമായിരുന്നു.

'പ്രതീക്ഷ' എന്ന പട്ലയിലെ ജീവകാരുണ്യ സംരംഭത്തിൻ്റെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹം അവസാനം വരെ സംഘടനയുടെ രക്ഷാധികാരിയായിരുന്നു. പ്രതീഷയുടെ പ്രവർത്തനങ്ങൾക്കും ഖുർആൻ ക്ലാസ്സുകൾക്കുമായി അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനുവദിച്ചു തരികയായിരുന്നു. ഈ നന്മകളൊക്കെയും പരലോകത്ത് അദ്ദേഹത്തിന് തുണയാകട്ടെ.

വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിൻ്റെ അതീവ താല്പര്യം വിളിച്ചോതുന്നതായിരുന്നു പട്ലയിൽ ആദ്യമായി സ്വകാര്യ മേഖലയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്ഥാപിക്കുക എന്ന ആശയത്തിന് മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിജയപരാജയങ്ങൾപ്പുറത്ത് അങ്ങനെയൊരാശത്തിൻ്റെ മുന്നിൽ നിൽക്കാൻ അദ്ദേഹത്തിൻ്റെ തികച്ചും നിഷകളങ്കമായ മനസ്സിന് കഴിഞ്ഞു എന്നുള്ളതാണ്.

പട്ല ലൈബ്രറി ആൻറ് റീഡിംഗ് റൂമിൻ്റെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വളരെ വലുതായിരുന്നു. അത് സജീവമായി നിലനിർത്താൻ അദ്ദേഹവും ശാഫിച്ച (മുക്രി) യും ഒരുപാട് പ്രയത്നിച്ചു.

ലാളിത്യവും വിനയവും വിശുദ്ധിയും അബൂബക്കർ സാഹിബിൻ്റെ വ്യക്തിത്വത്തിൽ ആഴത്തിൽ വേരൂന്നിയ ഗുണങ്ങളായിരുന്നു. എല്ലാവരുമായും നിർമലമായ സ്നേഹ ബന്ധം എല്ലാവരുമായും ജീവിതകാലമത്രയും അദ്ദേഹം കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിൻ്റെ ദീപ്തമായ ഓർമകൾ എന്നും മായാതെ നിലനിൽക്കും. പാരത്രീക മോക്ഷം നൽകി പടച്ചവൻ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കട്ടെ. കണ്ണീരിൽ കുതിർന്ന മനം നിറഞ്ഞ പ്രാർത്ഥനകൾ.

Keywords: Kasaragod, Kerala, Article, Rememberence In memory of P Aboobackar.


< !- START disable copy paste -->

Post a Comment