Join Whatsapp Group. Join now!

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മകലശ മഹോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി എട്ട് വരെ

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മകലശ മഹോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി എട്ട് വരെ നടക്കുമെന്ന് സംഘാടകര്‍ Kerala, News, Trikkannad Tryambakeshwara Temple fest on Jan 31 to Feb 08
കാസര്‍കോട്: (my.kasargodvartha.com 29.01.2020) തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബ്രഹ്മകലശ മഹോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി എട്ട് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'ദക്ഷിണകാശി' എന്നറിപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ മൂന്ന് വ്യാഴവട്ടത്തിനു ശേഷമാണ് പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്. ഈ മഹാശിവ ക്ഷേത്രം പിതൃപിണ്ഡ ബലിതര്‍പ്പണങ്ങള്‍ക്കു പ്രസിദ്ധി  നേടിയതാണ്. കീഴുര്‍-ചന്ദ്രഗിരി ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രത്തില്‍ മഹാഗണപതിയേയും മൂവാളംകുഴി ചാമുണ്ഡിയെയും ആരാധിച്ചുവരുന്നുണ്ട്. നിത്യവും മൂന്ന് പൂജകളും ശീവേലിയും ക്ഷേത്രത്തില്‍ നടന്നു വരുന്നു.  വിവിധ സാമുദായിക കഴകങ്ങളുടെയും ക്ഷേത്രങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന ആറാട്ട് ഉത്സവമാണ് ഇവിടെ പ്രധാനമെന്നും സംഘാടകര്‍ പറഞ്ഞു.

എട്ട് ദിവസങ്ങളിലായി നടക്കുന്ന ബ്രഹ്മകലശോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉത്സവത്തിന്റെ നടത്തിപ്പിനും ശുഭ പര്യവസാനത്തിനുമായി വിദേശത്ത് നിന്നടക്കം വിവിധ കൂട്ടായ്മകളുടെ സഹായവും സഹകരണവും നിര്‍ലോഭം ലഭിച്ചുവരുന്നു. ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തര്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം കാണാന്‍ ക്ഷേത്രത്തിലെത്തും. അവരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളും ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടിട്ടുണ്ട്. ജനുവരി 31, ഫെബ്രുവരി അഞ്ച്, എട്ട് തീയതികളില്‍ അന്നദാനമുണ്ടാകും. ക്ഷേത്രത്തില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള
മരാമത്ത് പണികള്‍ തുടര്‍ന്നും നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

31 ന് രാവിലെ ഒമ്പതിന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലവറ നിറയ്ക്കലോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം അഞ്ചു മണിക്ക് കോട്ടിക്കുളം ശ്രീരാമകൃഷ്ണ പരമഹംസ ഗുരുമഠം പരിസരത്തുനിന്ന് ഘോഷയാത്രയോടെ ആചാര്യ വരവേല്‍പ്പ്. ആറു മണിക്ക് സമാരംഭ സമ്മേളനം ഉളിയത്ത് വിഷ്ണു അസ്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന, ആചാര്യവരണം, പ്രാസാദശുദ്ധികള്‍, മുളയിടല്‍. 6.30ന് പൂക്കുന്നത്ത് ഗുരുദേവ സമിതിയുടെ ഭജന.

ഫെബ്രുവരി ഒന്നിന് ഒരു മണിക്ക് ഉച്ചപൂജയ്ക്കു ശേഷം തൃക്കണ്ണാട്  ആധ്യല്മിക പഠന കേന്ദ്രത്തിന്റെ സദ്ഗ്രന്ഥ പാരായണം. വൈകുന്നേരം 6.30ന് ഉദുമ പള്ളം അയ്യപ്പ ഭജന മന്ദിര സമിതിയുടെ ഭജന.തുടര്‍ന്ന് മുളപൂജയും ദുര്‍ഗാനമസ്‌കാരപൂജ. എട്ടു മണിക്ക് പാലക്കാട് പൊതിയന്‍ നാരായണ ചാക്യാരുടെ  ചാക്യാര്‍കൂത്ത്. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് പെരികമന ശ്രീധരന്‍ നമ്പുതിരിയുടെ ആധ്യാല്മിക പ്രഭാഷണം. വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 6.30ന് മുക്കുന്നോത്ത്കാവ് ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. രാത്രി മുളപൂജയും ദുര്‍ഗ്ഗാ നമസ്‌കാരപൂജയും. മൂന്നിന് രാവിലെ 10 മുതല്‍ അച്ചേരി ആധ്യാല്മിക പഠനകേന്ദ്രം സദ്ഗ്രന്ഥ പാരായണം നടത്തും. 11 ന് ബളാല്‍ ആര്യ സുകുമാരന്റെ നൃത്ത നൃത്യങ്ങള്‍. 5ന് അനുജ്ഞാനബലിയും പരിവാര പ്രാര്‍ത്ഥനയും. 6.30ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര സമിതിയുടെ ഭജന. രാത്രി ശയ്യാമണ്ഡപ സംസ്‌കാരം തുടങ്ങിയവ. 8ന് ശ്രീരാമ അഗ്ഗിത്തായ ശിഷ്യന്മാര്‍ സംഗീതാര്‍ച്ചന നടത്തും. നാലിന് രാവിലെ പകല്‍ 11ന് പയ്യാവൂര്‍ മാധവന്‍ ആധ്യാല്മിക പ്രഭാഷണം നടത്തും. 6.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. രാത്രി വിവിധ വൈദിക ചടങ്ങുകള്‍.
5 ന് രാവിലെ 9.13-9.37വരെ മുഹൂര്‍ത്തത്തിലാണ് ത്രയംബകേശ്വര സാന്നിധ്യ പുനഃപ്രതിഷ്ഠ നടക്കുക. 10ന് ബാംഗളൂര്‍ കാഞ്ചന സിസ്റ്റേഴ്‌സ് സംഗീത കച്ചേരി നടത്തും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 6ന് നിത്യനൈമിത്യാദികളുടെ പുനര്‍ നിശ്ചയം, പൂജകള്‍. 6.30ന് തിരുവക്കോളി തിരൂര്‍ പാര്‍ത്ഥസാരഥി സമിതിയുടെ ഭജന. 8.30ന് മല്ല ദുര്‍ഗ്ഗ പരമേശ്വരി സംഘത്തിന്റെ യക്ഷഗാനം.

6ന് രാവിലെ 7 മുതല്‍ സാവിത്രി മുല്ലച്ചേരിയുടെ ഹരിനാമ കീര്‍ത്തനം. 10ന് കാഞ്ഞങ്ങാട് ഹേമലത, രാധിക നടത്തുന്ന സംഗീതാര്‍ച്ചന. വൈകുന്നേരം വൈദിക ചടങ്ങുകള്‍. 6.30ന് അരവത്ത് സുബ്രമണ്യസ്വാമി ക്ഷേത്ര സമിതിയുടെ ഭജന. 8ന് കാസര്‍കോട് റിഥം ബീരന്തബൈലിന്റെ നൃത്ത നൃത്യങ്ങള്‍. 7ന് രാവിലെ 10ന് ഉദുമ സംയുക്ത സത് സംഗ സമിതിയുടെ സദ്ഗ്രന്ഥ പാരായണം. വൈകുന്നേരം വൈദിക ചടങ്ങുകള്‍. 6.30ന് തൃക്കണ്ണാട് ശിവപ്രിയ സമിതിയുടെ ഭജന. 8ന് രാവിലെ പത്ത് മുതല്‍ ഭജന. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 4ന് സമാപന സമ്മേളനം രാജ്‌മോഹന്‍  ഉണ്ണിത്താന്‍ എം.പി യുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 7ന് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര. തുടര്‍ന്ന് ഉത്സവത്തോടെ സമാപനം. ഫെബ്രുവരി ഒന്നുമുതല്‍ എല്ലാദിവസവും രാവിലെ 5 മുതല്‍ ഗണപതി ഹോമത്തിന് ശേഷം വിവിധ പൂജകളും ഹോമങ്ങളും അഭിഷേകങ്ങളും നടക്കും.

കഴിഞ്ഞ വര്‍ഷം നടന്ന സ്വര്‍ണപ്രശ്‌ന ചിന്തയില്‍, കാലപ്പഴക്കം മൂലം  അഷ്ടബന്ധം ജീര്‍ണ്ണാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശം നടത്താന്‍ തീരുമാനിച്ചത്. ഇ.ശ്രീവത്സന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), എം.പി.കുഞ്ഞിരാമന്‍ മണിയാണി (വര്‍ക്കിങ് ചെയര്‍മാന്‍), സി.എച്ച്.നാരായണന്‍ (ജനറല്‍ കണ്‍വീനര്‍), എ.കെ. അരവിന്ദാക്ഷന്‍ (ട്രഷറര്‍) എന്നിവരാണ് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍. ആഘോഷ കമ്മിറ്റിയുടെ കീഴില്‍ വിവിധ സബ് കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ക്ഷേത്രം. മൂന്ന് പാരമ്പര്യ ട്രഷ്ടിമാരും രണ്ട് പാരമ്പേര്യതര ട്രഷ്ടിമാരടക്കം അഞ്ചു അംഗ ട്രസ്റ്റിബോര്‍ഡാണ് നിലവിലുള്ളത്. ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസറുമുണ്ട്.   

വാര്‍ത്താ സമ്മേളനത്തില്‍ ശ്രീവത്സന്‍ നമ്പ്യാര്‍, എം.പി.കുഞ്ഞിരാമന്‍ മണിയാണി, സി. എച്ച്. നാരായണന്‍, വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, അരവത്ത് ശിവരാമന്‍ മേസ്തിരി, മന്‍മോഹന്‍ ബേക്കല്‍, സി. വി.സതീശന്‍, കെ. വി. ബാലകൃഷ്ണന്‍, സുധാകരന്‍ കുതിര്‍, പാലക്കുന്നില്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Trikkannad Tryambakeshwara Temple fest on Jan 31 to Feb 08
  < !- START disable copy paste -->   

Post a Comment