Join Whatsapp Group. Join now!

Memories | ഞങ്ങളുടെ താജ് ആമദ്ച്ച എന്ന പി എ അഹമ്മദ് എന്ന മനുഷ്യന്‍

എഴുത്തില്‍ വ്യാപരിക്കുന്നവരെ ഏറെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വ്യക്തി Memories, Publisher, Malayalam literature, Obituary
അനുസ്മരണം 

-എ എസ് മുഹമ്മദ്കുഞ്ഞി

(MyKasargodVartha) കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു പരിപാടി കഴിഞ്ഞു മുറിയിലെത്തിയപ്പോഴാണ്, ഫോണില്‍ ടി എ ഷാഫിയുടെ ഒരു മെസേജ് ശ്രദ്ധയില്‍ പെടുന്നത്. താജ് അഹമദ്ച്ച അല്പം സീരിയസിലാണ്. അക്കാരണത്താലാണ് എനിക്ക് നിങ്ങളുടെ പരിപാടിയില്‍ സംബന്ധിക്കാന്‍ കഴിയാതെ പോയത് എന്ന്. ഒരു മണിക്കൂറിനു ശേഷം ഞാനും അബു കാസര്‍കോടും അമീര്‍ പള്ളിയാനും അദ്ദേഹത്തിന്റെ വീട്ടിലെത്തി. മക്കളും ബന്ധുക്കളും കിടക്കക്ക് ചുറ്റും. മകന്‍ വായിലേക്ക് വെള്ളം ഇറ്റിക്കുന്നുണ്ട്. അപ്പോള്‍ തന്നെ കണക്ക് കൂട്ടി. താജ് അഹമദ്ച്ച ഇനി ഏതാനും മണിക്കൂര്‍ മാത്രമെന്ന്. ആയുസ്സ് നല്‍കിയവര്‍ അത് ഏത് നിമിഷവും തിരിച്ചെടുക്കാമെന്ന നിലയില്‍.
          
P A Ahmad

തളങ്കര മാലിക് ദീനാര്‍ ജമാഅത്ത് പള്ളിയില്‍ ളുഹറിനു ശേഷം ജനാസ നിസ്‌കാരത്തിന് പല പ്രമുഖര്‍ക്കൊപ്പം ഞാനും ഉണ്ടായിരുന്നു. പള്ളി നിറഞ്ഞ ജനക്കൂട്ടം. ശരീരം ഖബറടക്കിക്കഴിഞ്ഞു വരുന്ന സമയത്ത് ഞങ്ങള്‍ തിരിച്ചു വന്നു. സന്ദേശം ലഭിക്കാതെ പോയ പലരോടും അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ചു സംസാരിച്ചപ്പോള്‍ ആദ്യം അവര്‍ പ്രതികരിച്ചത്, കാസര്‍കോട് കണ്ട ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമ എന്നാണ്. അതെ. മനുഷ്യത്വം നിറഞ്ഞു നിന്ന വ്യക്തിത്വത്തിനുടമ. വളരെ കാലത്തെ പരിചയമുണ്ടെങ്കിലും ഞങ്ങള്‍ സന്ധിച്ചത് വളരെ അപൂര്‍വം വേളകളില്‍ മാത്രം. കാസര്‍കോട്ട് അദ്ദേഹം നടത്തിയ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ സമയത്തൊന്നും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നില്ല, 80-കള്‍ക്ക് മുമ്പാണെങ്കില്‍ പരിചയക്കാരായിരുന്നില്ല. പിന്നീടാണെങ്കില്‍ ഞാന്‍ ഔട്ട് ഓഫ് കാസര്‍കോടും ആയിരുന്നു.

2023 ഒക്ടോബര്‍ 10 ന്ദ് ആ ജീവിതത്തിന് തിരശ്ശീല വീണു. അങ്ങനെ സംഭവ ബഹുലമെന്ന് വിശ്വസിക്കാവുന്ന ഒരു ജീവിതം അവിടെ അവസാനിക്കുന്നു. 90 വര്‍ഷക്കാലം വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിച്ചു പോവുക എന്നത് തന്നെ ഇക്കാലത്തു വലിയ അനുഗ്രഹം എന്ന് പറയാം. ഇനി എന്റെ അറിവിനെ ആശ്രയിക്കാവുന്നിടത്തോളം, താജ് അഹമദ്ച്ച, അദ്ദേഹത്തിന് നല്‍കപ്പെട്ടതായ വലിയ കഴിവിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയോ എന്ന് എനിക്ക് സംശയം ഉണ്ട്. അറിവിനെയും അക്ഷരങ്ങളെയും ഏറെ സ്‌നേഹിച്ച വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്ന് ആദ്യമായി ഞാനറിയുന്നത് ടി എ ഇബ്രാഹിം സാഹിബില്‍ നിന്നാണ്. എന്നോടും ഇബ്രാഹിം ബേവിഞ്ചയോടും ഇബ്രാഹിംച്ച ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു. നിങ്ങളതാ, പള്ളിക്കാലില്‍ പോയി താജ് അഹമ്മദിനെ കണ്ട് ഒരു ഇന്റര്‍വ്യൂ നടത്ത്. നിങ്ങള്‍ക്ക് വലിയൊരു രത്‌നഖനി തുറന്ന പോലെ ഒരുപാട് അറിവുകള്‍ കിട്ടുമെന്ന്. പക്ഷെ അപ്പോള്‍ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ പരിചയപ്പെട്ടിട്ട് പോലും ഉണ്ടായിരുന്നില്ല.
       
P A Ahmad

നല്ലൊരു വായനക്കാരനായിരുന്നു താജ് അഹമദ്ച്ച. അതിലുപരി എഴുത്തില്‍ വ്യാപരിക്കുന്നവരെ ഏറെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വ്യക്തി. വായനക്ക് അദ്ദേഹം തെരഞ്ഞെടുത്ത കൃതികള്‍, ഒരിക്കല്‍ അദ്ദേഹത്തിന്റെ ടീപ്പോയില്‍ വായനക്ക് വെച്ച് കണ്ട ഒരു കൃതിയില്‍ നിന്ന് തന്നെ അത് ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്റെ ആദ്യ കഥാ സമാഹാരം ദൊഡ്ഡമനെയിലെ വിശേഷങ്ങള്‍, പ്രകാശന ചടങ്ങിന് അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. പിറ്റേന്ന് സന്ധ്യക്ക് തന്റെ കാര്‍ ബദ്രിയ ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന താജ് അഹമ്മദ്ച്ചയെ ഞാന്‍ കാണുന്നു. അദ്ദേഹം ഇറങ്ങി വന്ന എന്നെ കണ്ട ഉടനെ കൈപിടിച്ച് കൊണ്ട് പറഞ്ഞു, ഇന്നലെ എനിക്ക് എത്തിച്ചേരാന്‍ പറ്റിയില്ല, അതിന്റെ വിഷമം ഞാന്‍ അറിയിക്കുന്നു. ഞാന്‍ അഹമ്മദിനോടും വിളിച്ചു പറഞ്ഞിട്ടുണ്ട്. പിന്നെ, പുസ്തകത്തിന്റെ ഒരു കോപ്പി, അത് എനിക്കിപ്പം കിട്ടണം. അതിനെന്ത വഴി? താങ്കള്‍ ഇവിടെ തന്നെ പത്ത് മിനിറ്റ് കാണുമെങ്കില്‍ ഞാനിതാ, അവിടെന്ന് എന്റെ ട്രാവല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം ചൂണ്ടി പറഞ്ഞു, പോയി ഒരു കോപ്പി എടുത്തു വരാം. അപ്പോള്‍ അദ്ദേഹം, ഈ ഹോട്ടലിനകത്ത് ഇരിക്കും. നീ നേരെ അവിടേക്ക് തന്നെ വരൂ എന്ന്. നമുക്കോരോ ചായ ആവാം.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ അതെ പോലെ കൈ പിടി ച്ചമര്‍ത്തിക്കൊണ്ട് പറഞ്ഞു. കഥയെഴുത്തില്‍ നല്ലൊരു ഭാവി നേരുന്നു. അതിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും എന്ന്. സ്വകാര്യ സംഭാഷണങ്ങളിലാണ് താജ് അഹമദ്ച്ചാന്റെ കാലിബര്‍ നമുക്ക് ബോധ്യപ്പെടുക. വേദിയില്‍ കയറാന്‍ എന്നും മടിച്ച ഒരു വ്യക്തിയായിരുന്നല്ലോ അദ്ദേഹം. ഇംഗ്ലീഷും ഹിന്ദിയും സാംസാരിക്കുന്നത് കേട്ടാലും ആ പാണ്ഡിത്യം ബോധ്യമാകും. കാസര്‍കോട് സാഹിത്യവേദിയുടെ ഉബൈദ് ദിനം പോലുള്ള പരിപാടികള്‍ക്ക് താജ് അഹമ്മദ്ച്ച എത്തുമായിരുന്നു.

90 കാലത്തെ കഥയാണ്. ഒരുകാലത്ത്, ഉബൈദിന്റെ അരുമ ശിഷ്യനും സന്തത സഹചാരിയായിരുന്നിട്ടും വേദിയിലടക്കം അവിടെ ഉള്ള എല്ലാവരേക്കാളും ഗഹനമായി തന്നെ ഉബൈദിനെ അറിയാമായിരുന്നിട്ടും ഒരു പ്രഭാഷണം പോലും നടത്താന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. എനിക്ക് അദ്ദേഹം വേദിയില്‍ കയറി സംസാരിക്കുന്നത് കേള്‍ക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഞാന്‍ സാഹിത്യവേദി സെക്രട്ടറി ആയിരുന്ന കാലത്ത് അതിനു വണ്ടി ഏറെ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നടന്നിട്ടില്ലെന്നാണ് ഓര്‍മ്മ. കൂടി വന്നാല്‍ സദസ്സിന്റെ മുന്‍ വരിയില്‍ വന്നിരിക്കും എന്ന് മാത്രം.

60 കളില്‍ കാസര്‍കോട്ട് നിന്നുള്ള ആദ്യ കാല ദുബായ് പ്രവാസികളില്‍ ഒരാളായിട്ടും, ദുബൈയിലും സൗദിയിലും ഒക്കെ ജോലിയും ബിസിനസ്സും ആയി കഴിഞ്ഞിരുന്നുവെങ്കിലും താജ് അഹമദ്ച്ചാന്റെ മനസ്സ് എന്നും കാസര്‍കോട്ട് ആയിരുന്നു. തളങ്കരയെ ചുറ്റിപ്പറ്റി. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ താജ് പ്രസ്. അതാണല്ലോ അദ്ദേഹത്തിന് ആ പേര് ചാര്‍ത്തിയത്. പിന്നീട് ഈ ആഴ്ച എന്ന വാരിക. ഈയാഴ്ചയുടെ ഓള്‍ന്റോള്‍ താജ് ആമദ്ച്ച ആയിരുന്നല്ലോ. 70 കളിലെന്നോ കാസര്‍കോട് നിന്ന് ഒരു മാസിക, അതോ ദ്വൈമാസികയോ ഇറങ്ങിയിരുന്നു. മൊബ് എന്ന പേരില്‍ അതില്‍ എന്റെ ഒരു കഥ പ്രസിദ്ധീകരിച്ചു വന്നിരുന്നു.

78 ല്‍ ഞാന്‍ ചന്ദ്രികയിലായിരുന്ന കാലത്ത് ടി എ ഇബ്രാഹിം സാഹിബാണ് എന്നെ താജ് ആമദ്ച്ച ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇബ്രാഹിന്‍ച്ച, അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ശൈലിയില്‍ പരിചയപ്പെടുത്തിയത് ഇങ്ങനെയാണെന്നാണ് ഓര്‍മ്മ. അഹമ്മദേ, ഇതാ ഒരുത്തന്‍ നിന്റെ വര്‍ഗ്ഗത്തില്‍ പെട്ട.. പിന്നെ നീണ്ട ഒരു ദശകക്കാലം ഞാന്‍ പ്രവാസത്തിലായി. 90 കളില്‍ കണ്ടപ്പോള്‍ പലപ്പോഴും പറഞ്ഞു നിന്റെ എഴുത്ത് (ഉത്തരദേശത്തില്‍) ഞാന്‍ ശ്രദ്ധിക്കാറുണ്ടെന്ന്. കീപ് ഇറ്റ് അപ്പ് ഗോ അഹെഡ് എന്നും.

Keywords: Memories, Publisher, Malayalam literature, Obituary, P A Ahmad, AS Muhammed Kunji, Article, A man named P A Ahmad.
< !- START disable copy paste -->

Post a Comment