(my.kasargodvartha.com) ചെയ്തു കൂട്ടിയ ഒരായിരം നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി സാബിർ നെല്ലിക്കുന്ന് പടച്ചവൻ്റെ തിരുസന്നിധിയിലേക്ക് യാത്രയായി. ഒരാൾ പെട്ടെന്നൊരു ദിനം എന്നെന്നേക്കുമായി പിരിഞ്ഞു പോകുമ്പോൾ, ഒപ്പമുണ്ട് എന്ന് എല്ലായ്‌പ്പോഴും വാക്കു കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും തൈര്യപ്പെടുത്തിയൊരാൾ യാത്രാമൊഴി പോലും പറയാതെ അകലങ്ങളിലേക്ക് മാഞ്ഞു പോകുമ്പോൾ നമുക്ക് നിശബ്ദമായി കരയാൻ മാത്രമാണ് കഴിയുക.
സാബിർ ഭായ് എനിക്കാരായിരുന്നു എന്നു ചോദിച്ചാൽ ബോസ്, സുഹൃത്ത്, സഹോദരൻ അങ്ങനെ പലതുമായിരുന്നു. ഒരിക്കൽ പരിചയപ്പെട്ട ആളുകൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരായിരം കഥകൾ പറയാനുണ്ടാകും. ഗൾഫിലെ എ എം ടി എന്ന ബിസിനസ് സ്ഥാപനത്തിന്റെ പേര് കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ആദ്യം ഓടിയെത്തുക സാബിർ ഭായിയുടെ പേരായിരിക്കും. എളിമ കൊണ്ടും ദൈവ ഭയം കൊണ്ടും ജീവിതം അടയാളപ്പെടുത്തിയ നിഷ്കളങ്കനായ മനുഷ്യ സ്‌നേഹി. ഒരാളോടും പകയില്ലാതെ നിറഞ്ഞ തെളിമയുള്ള മനസ്സോടെ അകാലത്തിൽ നടന്നു നീങ്ങി. നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കും എന്നു പറയാറുണ്ടല്ലോ.
ഞങ്ങൾ തമ്മിൽ നീണ്ടകാലത്തെ പരിചയവും ഹൃദയബന്ധവുമുണ്ട്. ബിസിനസ് ജീവിതത്തിലെ ജയ പരാജയങ്ങളും, വ്യക്തി ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങൾ പോലും വളരെ വിശദമായി പങ്കുവെക്കുമായിരുന്നു. അസുഖബാധിതനാകുന്നതിന്റെ ഒരാഴ്ച മുമ്പ് പോലും ദീർഘമായി സംസാരിച്ച വോയിസ് ക്ലിപ്പുകൾ ഉണ്ട്. ഇനിയത് വീണ്ടും കേൾക്കാനുള്ള കരുത്തില്ല. പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചു കൊണ്ട് അതൊക്കെയും വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്താണ് പടച്ചവൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചിരിക്കുന്നത്. സാബ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ആയിരുന്നു.
വലുപ്പ ചെറുപ്പമില്ലാതെ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പലർക്കും കഴിയാറില്ല. അവിടെയാണ് സാബിർ ഭായ് വ്യത്യസ്തനാകുന്നത്. ജാഡ കൊണ്ട് മുഖം തിരിക്കുന്നവരുടെ ലോകത്ത് ഒട്ടും അഭിനയമോ അഹങ്കാരമോ ഇല്ലാതെ ജീവിച്ചു. ചോദിച്ചു വരുന്നവർക്ക് നല്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. ഒന്നും ചോദിക്കാതെ നിശബ്ദം കരയുന്നവരുടെ അകക്കണ്ണ് കാണാനുള്ള കഴിവുണ്ടായിരുന്ന അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
മനസിന്റെ സങ്കുചിത്വങ്ങളിൽ നിന്നും മുക്തി നേടുന്നവർ ആരാണോ അവരാണ് വിജയികൾ എന്ന് ഖുർആൻ പറയുന്നുണ്ട്. താങ്കൾ ചെയ്ത ദാനധർമങ്ങൾ പരലോകത്തു തുണയാകട്ടെ. നന്മകൾ മാത്രം തണലാകുന്ന ലോകത്ത് താങ്കൾ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടട്ടെ. പ്രിയപ്പെട്ട സാബിർ ഭായ്, കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളല്ലാതെ വേറെന്തു നൽകും. പടച്ചവന്റെ സന്നിധിയിൽ താങ്കൾക്ക് ഉന്നതമായ സ്ഥാനം ലഭിക്കട്ടെ. കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്തു ഉണ്ടാവട്ടെ.
Keywords: Kasaragod, Kerala, Article, Remember about Sabir.