കാസര്‍കോട്: (my.kasargodvartha.com 28.12.2020) കാലങ്ങളായി സ്വജനപക്ഷപാതവും അഴിമതിയും നടമാടുന്ന കാസര്‍കോട് നഗരസഭയിൽ പുതിയ ഭരണസമിതിയിൽ ഒരേ പാർട്ടിയിലെ രണ്ട് നേതാക്കൾ വീതംവെച്ച് നഗരസഭ ഭരിക്കുമെന്ന വാർത്ത പരിഹാസ്യമാണെന്ന് ഐ എൻ എൽ മുന്‍സിപ്പല്‍ ജനറൽ സെക്രടറി സിദ്ദിഖ് ചേരങ്കൈ ആരോപിച്ചു. ലീഗിനകത്തെ ഗ്രൂപ് കളി വ്യക്തമാക്കുന്നതാണ് ഈ വീതം വെപ്പ്. ഐ എൻ എൽ വിട്ട് ലീഗിൽ പോയവർ ലീഗിനകത്ത് ആധിപത്യം സ്ഥാപിക്കുന്നു എന്നതിന്റെ ജാള്യതമറക്കാൻ പ്രവർത്തകരെ കണ്ണിൽ പൊടിയിടലാണ് നടക്കുന്നത്.
നഗര വികസനമല്ല, അടുത്ത അഞ്ചുവര്‍ഷവും ഭരണത്തിന്റെ വീതം വെപ്പും പങ്കിട്ടെടുക്കലും സ്വജന പക്ഷപാതവും തന്നെയായിരിക്കും ഭരണമെന്നതിന്റ സൂചനയാണിതെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മുൻസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഒറ്റക്ക് ഭരിക്കാനുള്ള അവസരമുണ്ടായിട്ട് കൂടി ചെയർമാൻ പദവി ഘടകകക്ഷികൾക്കല്ലാതെ വീതിച്ചു നൽകേണ്ടി വന്നത് രാഷ്ട്രീയ ഗതികേടാണ്.
സ്ഥാനമാനങ്ങൾ നേതാക്കൾ പങ്കിട്ടെടുത്തും ഗ്രൂപ്പ് കളിച്ചും പ്രമാണിമാരെ പ്രീതിപ്പെടിത്തിയിട്ടും വികസനമുരടിപ്പ് നടത്തി നഗര വികസനം മുരടിപ്പിക്കാനാണ് ലീഗിന്റെ ശ്രമം. കാസര്‍കോട് നഗരപരിധിക്കുള്ളിൽ ശതകോടിശ്വരന്മാരും അവരുടെ ബിനാമികളും ആണ് ലീഗിനെ നിയന്ത്രിക്കുന്നത്. അത് കൊണ്ട് തന്നെ അവരെ തൃപ്തിപെടുത്താൻ കൂടിയാണ് സ്ഥാനങ്ങൾ വീതം വെക്കുന്നത്.
ഭരണസമിതിയിലെ 21 കൗൺസിലർമാരും ഓരോ മുതലാളിമാരുടെയും ഏജന്റ് ആണെന്നും ഐ എന്‍ എല്‍ ആരോപിച്ചു. അഞ്ചു വർഷം പൂർത്തിയാകുമ്പോൾ ബിജെപിയെ കാണിച്ച് മുസ്ലിം ന്യുനപക്ഷ വോട്ടുകൾ നേടി ജയിക്കുകയും പിന്നീട് നഗരസഭയെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുച്ചൂടും നശിപ്പിച്ചു പ്രേതാലയമാക്കുന്ന നടപടി തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി ഐ എൻ എൽ ഉണ്ടാവുമെന്ന് മുൻസിപ്പൽ ജനറൽ സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ മുന്നറിയിപ്പ് നൽകി.
Keywords: Kerala, News, Kasaragod, Municipality, Development, INL, Siddiq Cherankai, Muslim League, League's goal in the municipality is not development is just greed and power: INL.