Join Whatsapp Group. Join now!

പോസ്റ്റ് ഡേയും കത്തോര്‍മകളും ഗട്ടിയും ഖാദറും; തുരുതുരാ ഉമ്മകളും നാട്ടുവിശേഷങ്ങളും കോറിയിട്ട പഴയ കത്തെഴുത്ത് ഓര്‍മയുണ്ടോ?

Article, Post day, New generation, Universal Postal Union, Letter, Memmories, June, April, October, Universal Postal Union ഏറ്റവും കൂടുതല്‍ അന്താരാഷ്ട്രാ ദിനങ്ങള്‍ ആചരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. ജൂണിലെ 27 ദിവസങ്ങളും വിവിധ അന്താരാഷ്ട്രാ ദിനങ്ങള്‍ക്ക് മാറ്റിവെച്ചത് പോലെ. പിന്നെ, സജീവമായ രണ്ട് മാസങ്ങളാണ് ഏപ്രിലും ഒക്ടോബറും - 18 വീതം ഇന്റര്‍നാഷണല്‍ ദിനങ്ങള്‍
അസ്ലം മാവിലെ

(www.my.kasargodvartha.com 08.10.2019) ഏറ്റവും കൂടുതല്‍ അന്താരാഷ്ട്രാ ദിനങ്ങള്‍ ആചരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. ജൂണിലെ 27 ദിവസങ്ങളും വിവിധ അന്താരാഷ്ട്രാ ദിനങ്ങള്‍ക്ക് മാറ്റിവെച്ചത് പോലെ. പിന്നെ, സജീവമായ രണ്ട് മാസങ്ങളാണ് ഏപ്രിലും ഒക്ടോബറും - 18 വീതം ഇന്റര്‍നാഷണല്‍ ദിനങ്ങള്‍.

ഒക്ടോബര്‍ മാസത്തിലെ 9-ാം തിയ്യതിയാണ് അന്താരാഷ്ട്ര പോസ്റ്റ് ദിനമായി ലോകം ആചരിക്കുന്നത്. ഞാനേതായാലും ഒരു ദിവസം മുമ്പേ തന്നെ പോസ്റ്റ് ഡേ ഓര്‍മകളെഴുതുകയാണ്.
പോസ്റ്റ് ദിന പശ്ചാത്തലം വളരെചെറിയ വരികളില്‍ എഴുതിത്തീര്‍ക്കാം. എനിക്കത് നീളത്തിലെഴുതിപ്പിടിപ്പിച്ച് ചരിത്രം ചവയ്ക്കാന്‍ തീരെ താല്‍പര്യമില്ല. എന്റെ ചുറ്റുവട്ടത്തെ പഴയകാല തപാലോര്‍മ്മകളും കത്തെഴുത്തും പുതിയ തലമുറയുമായി പങ്കുവെക്കാനാണ് ഞാനുദ്ദേശിക്കുന്നത്.

1874 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ തുടങ്ങിയ Universal Postal Union എന്ന തപാല്‍ സംവിധാനത്തിന്റെ വാര്‍ഷിക ദിനമാണ് ശരിക്കും ഒക്ടോബര്‍ ഒമ്പത്. ഈ ദിവസംഅന്താരാഷ്ട്ര പോസ്റ്റ് ദിനമായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയുടെ കയ്യൊപ്പു കൂടിയുണ്ട്. 1969ല്‍ ടോക്യോയില്‍ നടന്ന യുപിയു വാര്‍ഷികസമ്മേളനത്തിലാണ്ആനന്ദ് മോഹന്‍ നബുലെയുടെ നേതൃത്വത്തില്‍ സംബന്ധിച്ച ഇന്ത്യന്‍ സംഘം ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ലോകതപാല്‍ ദിനമായി അതംഗീകരിക്കുവാന്‍ അവിടെ ഒത്തുകൂടിയവര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ചരിത്രമിവിടെ തല്‍ക്കാലം നിര്‍ത്തുന്നു.

എന്റോര്‍മകള്‍ വളരെ പിന്നോട്ട്. ചില കത്തുകള്‍ എന്റെ കയ്യിലിപ്പോഴുമുണ്ട്. അതിലൊന്ന് 09-04-1948 ന് മൂത്താക്ക് അയച്ച ഒരറബി മലയാളക്കത്ത്. 83 ല്‍ സദറുസ്താദ് വടക്കെ ഇന്ത്യ പര്യടനവേളയില്‍, ആഗ്രയില്‍ നിന്നെഴുതിയ കത്ത്.എന്റെ നല്ലപാതി അയച്ചവയില്‍ തെരഞ്ഞെടുത്ത ഏതാനും ചില എഴുത്തുകള്‍. 91 - 98 കാലങ്ങള്‍ക്കിടയില്‍ എനിക്കുപ്പ അയച്ച ഉമ്മയുടെ കൂടി സ്‌നേഹസ്പര്‍ശമേറ്റ കത്തുകള്‍. അതിലൊരു കത്തുണ്ട്, ഇന്നും ഞാന്‍ തുറക്കാത്ത കത്ത്,ഉപ്പ എനിക്കവസാനം എഴുതിയത്. അത്കയ്യില്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഞാന്‍ നാട്ടിലേക്ക് തിരിച്ചിരുന്നു.

ഉപ്പയുടെ ആരോഗ്യം അപ്രതീക്ഷിതമായാണ് വഷളായത്.മൂന്ന് മാസത്തിനുള്ളില്‍, 1999 ജനുവരി 27ന്, ഉപ്പ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടു പോയ്ക്കളഞ്ഞു.നാട്ടുവര്‍ത്തമാനങ്ങളും വീട്ടുവര്‍ത്തമാനങ്ങളുമായി ഉപ്പാന്റെ സ്‌നേഹത്തില്‍ ചാലിച്ച കത്തുകളുടെ വരവുകൂടിയാണ് അതോടെ ഇല്ലാതായത്. തീര്‍ത്തും അനാഥനായാണ് ഞാന്‍ തിരിച്ച് വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചത്. ഡ്യൂട്ടിയില്‍ പ്രവേശിച്ചു നാലു നാള്‍ കഴിഞ്ഞില്ല, എന്റെ മേശപ്പുറത്ത് ഒരു കത്ത്. ഉപ്പ എനിക്കായയച്ച അവസാനത്തെ എഴുത്ത്, എവിടെയോ കെട്ടിക്കുഴഞ്ഞ് വൈകിയെത്തിയതാണ്. (മുമ്പ് എനിക്കൊരു കത്തു കിട്ടിയത് അത് പോസ്റ്റ് ചെയ്ത് എട്ട് മാസം കഴിഞ്ഞായിരുന്നു).

എന്തോ എനിക്കാ കത്ത് തുറക്കാന്‍ മനസനുവദിച്ചില്ല. അതിനായില്ല എന്നു പറയാം. ഉപ്പയുടെ വേര്‍പാട് മനസിലേല്‍പ്പിച്ച ആഘാതം നിലനില്‍ക്കെ, ആ കത്തു കൂടി തുറന്നാല്‍ എനിക്കെന്നെ തന്നെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് മനസ്സു പറയുന്നത് പോലെ. ഞാന്‍ പിന്നെ തുറന്നേയില്ല. അതിപ്പഴും ഒരു നിധിപോലെ എന്റെ കത്തുശേഖരത്തില്‍ തന്നെയുണ്ട്, still UNOPENED!

ഗട്ടിയെ ഓര്‍ക്കുന്നു, 20 ചില്ലാനം വര്‍ഷക്കാലം എല്ലാ ദിവസവും പട്‌ല നടന്ന് കണ്ട മനുഷ്യന്‍. പട്‌ലക്കാറെ സ്വന്തം പേദെ. (PD - Postal Dept ആണോ പേദെ കൊണ്ടു നാട്ടുകാര്‍ ഉദ്ദേശിച്ചത്, അറിയില്ല). കന്നഡ മലയാളച്ചുവ കലര്‍ന്ന ഗട്ടി. ചീകിയാലുമൊതുങ്ങാത്ത നീണ്ട മുടി വായുവില്‍ പറപ്പിച്ച്മുറുക്കിത്തുപ്പിയ വായുമായി ആറടി പൊക്കമുള്ള ഒരു മെലിഞ്ഞ മനുഷ്യന്‍ പട്‌ലയുടെ ഊടുവഴികളില്‍ കൂടി നടക്കുന്നത് ആരും മറന്നിരിക്കാന്‍ വഴിയില്ല.

ഒരു പക്ഷെ, യാത്രയപ്പ് യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ കരഞ്ഞുപോയത് ഗട്ടിക്ക് യാത്രാമംഗളം നേരുമ്പോഴായിരിക്കും - 1987ല്‍ ആകണം ഗട്ടിയുടെ വിരമിക്കല്‍ വര്‍ഷമെന്ന് തോന്നുന്നു. എല്ലാവരെയും സമാശ്വസിപ്പിച്ചിരുന്ന ഗട്ടിയും തന്റെ മറുപടി പ്രസംഗത്തില്‍ അന്നു വിതുമ്പുന്നത് കണ്ടു.

എന്തോരം കത്തുകള്‍. ബോംബെയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ളകത്തൊഴുക്കിന്റെ ഒരുകാലം തന്നെ ഉണ്ടായിരുന്നു പട്‌ലയില്‍. ഊഴം വെച്ചായിരുന്നു ഞങ്ങള്‍, കുട്ടികള്‍, പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോയി കാത്തെഴുതിക്കൊടുത്തിരുന്നത്. അതൊക്കെ എഴുതിച്ച് സ്റ്റാമ്പുമൊട്ടിച്ചു ഞങ്ങളുടെ തന്നെ കയ്യില്‍ ഉമ്മമാര്‍ കത്ത് പോസ്റ്റ് ചെയ്യാന്‍ ഏല്‍പ്പിക്കും.

ചില വീരന്മാരുണ്ട്. അവര്‍ കത്തില്‍ മുത്തം പാര്‍സലയക്കും, അത് വായിക്കാന്‍ പിള്ളേരും. മിമിക്രിയിലുള്ളത് വെറുതെയൊന്നുമല്ല, ആകെ 100 മുത്തമുണ്ടാകും. അത് കാല്‍ക്കുലേറ്റര്‍ കയ്യില്‍ വെച്ചു ഒന്നും തെറ്റാതെ വീതം വെച്ചു വിടും, ഭാര്യക്കും കുട്ടികള്‍ക്കും ഉപ്പാക്കും ഉമ്മാക്കും. അതു കുറഞ്ഞതില്‍ ബഹളം വെക്കുന്നവരും ഇല്ലാതില്ല.

ഞാനൊരു കത്തെഴുത്തിനിരുന്നു. അയാള്‍ മകന് കത്തെഴുതുന്നു. പേരക്കുട്ടിയുടെ വികൃതിയാണ് വിഷയം. ചെക്കനെ തച്ചിറ്റ് തോല് ബെലിക്കും - ഇതാണ് അയാള്‍ പറഞ്ഞ് വരുന്ന കാതല്‍. ഞാനത് എഴുതി. എന്നോടയാള്‍ വായിക്കാന്‍ പറഞ്ഞു. ഞാന്‍ സാധാരണ ഒരു വായന നടത്തി. അയാള്‍ പറഞ്ഞു - സരിയായ്റ്റ, നേരെ എയ്ദ്. അയാളുടെ മുഖഭാവത്തിലും ആ പറച്ചിലിലും അത് നാല് വട്ടം ഉറപ്പിച്ച് എഴുതിയാലും മതിയാകില്ല എന്നെനിക്കു തോന്നി. ഞാനതിന്റെ മുകളില്‍ മൂന്ന് വട്ടം കൂടി എഴുതി (ഇന്നത്തെ ഭാഷയില്‍ BOLD എന്ന് പറയാം). എന്നിട്ട് അയാള്‍ പറഞ്ഞ അതേ സ്‌ട്രോങ്ങില്‍ ഞാനും വായിച്ചു കൊടുത്തു. അതോടെയാണ് പുള്ളിക്കല്‍പ്പം സമാധാനമായത് !

കത്തെഴുത്ത് തീരുമ്പോഴായിരിക്കും പിള്ളേരോരോന്ന് മൂക്കൊലിപ്പിച്ച് മുമ്പില്‍ പ്രത്യക്ഷപ്പെടുക, ചില പിള്ളേരെ മുമ്പിലേക്ക് തള്ളിയിടും - അകത്ത് നിന്ന് വീട്ടുകാരിയുടെ ശബ്ദം. ഈ ക്ടാഇന്റെ സലാമെയ്തീറ് മോനേ!

ഓര്‍ക്കുന്നു, ഇപ്പോള്‍ കാണുന്നിടത്തല്ലാതെതപാല്‍പെട്ടി വേറെ രണ്ടിടത്ത് തൂങ്ങിയിരുന്നത്. അബ്ബാച്ച പോസ്റ്റ് മാഷായിരുന്നപ്പോഴുണ്ടായിരുന്ന പോസ്റ്റാഫിസ്, അത് കഴിഞ്ഞു പിന്നെ കുറച്ചുകാലം അവരുടെ പലചരക്കു കടക്കു മുകളില്‍ പോസ്റ്റാഫീസ് പ്രവര്‍ത്തിച്ചത്. രണ്ടിടത്തും തപാല്‍പെട്ടി രാവിലെ പളപളാ വെളുക്കുന്നതോടെ നിറഞ്ഞു കവിയും. അതിരാവിലെ പോയാല്‍, പെട്ടിയില്‍ കയ്യിട്ട് എടുക്കാന്‍ മാത്രം കത്തുകള്‍ ഓവര്‍ഫ്‌ലോ ചെയ്തിരുന്ന ഒരു കാലം...

ഗട്ടി രാവിലെ പോകുന്നതും ചാക്കു നിറച്ചു, തിരിച്ചു വരുന്നതും അങ്ങിനെ തന്നെ. എത്രയെത്ര മണി ഓര്‍ഡറുകള്‍, ഡ്രാഫ്റ്റുകള്‍, വി വി പികള്‍, വിവിധ പ്രസിദ്ധികരണങ്ങള്‍, തുറന്നതും ഒട്ടിച്ചതുമായ കത്തുകള്‍... അപൂര്‍വ്വം ചില നേരങ്ങളില്‍ അപ്രതീക്ഷിത വാര്‍ത്തകളുമായി കമ്പിയും. പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ സുവര്‍ണകാലം.

ഓരോരുത്തര്‍ക്കും നിശ്ചയമുണ്ട്, ഇന്ന ദിവസം ഭര്‍ത്താവിന്റെ, മകന്റെ, ആങ്ങളയുടെ, അമ്മാവന്റെ, സുഹൃത്തിന്റെ കത്ത് ഉറപ്പായും വരുമെന്ന്. അതിന് കണക്കായി ഗട്ടിയുടെ അനര്‍ഥത്തിന്റെ സീലടി ശബ്ദവും തീരാന്‍ കാത്ത് പോസ്റ്റാഫീസിന് പുറത്ത് അക്ഷമയോടെ നില്‍ക്കുന്നവര്‍. കത്ത് കിട്ടാത്തവരെ നാളെ വരുമെന്ന് സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുന്ന ഗട്ടി... അങ്ങിനെയൊരു കത്തുകാലം!

അമ്പാച്ച സ്വയം വിരമിച്ചു, പിന്നെ പോസ്റ്റ് മാസ്റ്ററായി വന്നത് കുതിരപ്പാടി മാഷ്. പിന്നീട് വര്‍ഷങ്ങളോളം പട്‌ലയില്‍ അദ്ദേഹത്തിന്റെ സേവനം. അത് കഴിഞ്ഞ് സ്ഥിരമായി പട്‌ല പോസ്റ്റ് ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ഇപ്പോഴുള്ള രാധാകൃഷ്ണന്‍ മാസ്റ്ററാണ്. പോസ്റ്റ് മാഷാരായിക്കൊള്ളട്ടെ ജനകീയന്‍ പക്ഷെ, എന്നും പേദെ തന്നെ - പോസ്റ്റ്മാന്‍.

ഗട്ടി വിരമിച്ചതോടെ അയാളുടെ പെങ്ങളുടെ മകന്‍ 'ജൂനിയര്‍ ഗട്ടിയായി' കുറച്ചു കാലം സേവനം ചെയ്തു. അത് കഴിഞ്ഞു അല്‍പം ദീര്‍ഘമായി തന്നെ പോസ്റ്റ്മാനായത് കാദര്‍ അരമനയായിരുന്നു. ഗട്ടി നടന്നെത്തുന്നിടത്ത് ഖാദര്‍ തന്റെ സൈക്കിളോടിച്ചെത്താന്‍ പിന്നെയും കുറെ സമയമെടുത്തു. ഗട്ടി കുണ്ടും കുഴിയും കുന്നും കുഞ്ചാറും നീളത്തില്‍ നടന്ന് ഉച്ചയോടെ ഡെലിവെറി തീര്‍ത്തപ്പോള്‍, കാദര്‍ സൈക്കിളോട്ടി എത്തേണ്ടിടത്ത് ഡെലിവെറിയെത്തിച്ചു വീട്ടിലെത്തിയത് നേരമേറെ ഇരുട്ടിയും.

പക്ഷെ, പേദെ ജീവിതം ശരിക്കുമൊരു അനുഭവമായിരിക്കണം കാദറിന്. എന്റെ observation ശരിയെങ്കില്‍, മക്കള്‍ എഴുതി അയച്ച മറുപടിക്ക് ശകാരം പറഞ്ഞു തീര്‍ത്തിരിക്കുക ഖാദറിനോടായിരിക്കും, അല്ല അന്നത്തെ പേദയോടായിരിക്കും. മകന്‍പണമയക്കാത്തതിനും ഭാര്യയെ കത്തില്‍ രണ്ട് പള്ള് പറയാത്തതിനും നമ്മുടെ ഖാദര്‍ എന്ത് പിഴച്ചു, ആവോ!

അതെ, അന്നൊക്കെ പോസ്റ്റുമാന്‍മാര്‍ ശരിക്കും സന്ദേശവാഹകരായിരുന്നു, Go-Between, ഒപ്പം ഒരു ഗ്രാമത്തിന്റെ സുഖദു:ഖങ്ങള്‍ അറിയുകയും ആശ്വസിപ്പിക്കുകയും സ്വയം ഏല്‍ക്കുകയും ചെയ്തിരുന്ന പാസ്റ്റര്‍മാര്‍.

എന്റെ എഴുത്ത് വരുന്നതും നോക്കി ഉമ്മ ഉമ്മറപ്പടിയില്‍ വഴിക്കണ്ണിട്ട് കാത്തിരിക്കുന്ന രംഗം സ്വതസിദ്ധമായ ശൈലിയില്‍ എനിക്കെഴുതി അറിയിച്ചു സെന്റിയാക്കുക എന്നത് കാദറിനൊരു സുഖമുള്ള ഏര്‍പ്പാടായിരുന്നു. ഖാദര്‍ നിര്‍ത്താതെ സൈക്കിളോടിച്ചു പോകുമ്പോള്‍ നിരാശയോടെ ഉമ്മ അകത്തേക്ക് പോകുമത്രെ. അങ്ങനെ എത്രയെത്ര ഉമ്മമാര്‍, ഉപ്പമാര്‍, നല്ലപാതികള്‍...



കാദറിന്റെ ഒരു മദ്ഹ് പറയട്ടെ. ഉള്ളത് പറയാമല്ലോ, ഇത്ര രസത്തില്‍ കത്തെഴുതി കള്ളം ഫലിപ്പിക്കാന്‍ കാദറിനെ കഴിച്ചു വേണം പട്‌ലയില്‍ മറ്റാരും തന്നെ. തള്ളലിന്റെ പെരുന്തച്ചന്‍. അതിലൊരു പ്രത്യേകസുഖം കണ്ടെത്തിയിരുന്ന സ്വപ്നജീവി, ശരിക്കുമവന്റെ കത്തൊരൊഴുക്കും സുനാമിയുമായിരുന്നു.

ബിസ്മില്ലാഹിയുടെ ബി, 786, ചന്ദ്രികയും നക്ഷത്രവും, ഒബില്ലാഹി തൗഫീഖ്, കൈമുത്തിസലാം, കാല്‍ പിടിച്ചു സലാം, ബാക്കിയെല്ലാം മറുപടിക്ക് ശേഷം, ബാക്കിയെല്ലാം മുഖഭാവില്‍ കണ്ടിട്ട്, നാലഞ്ചു ഡസന്‍ 'അറിയിക്കണം', ആളെ എണ്ണിപ്പറഞ്ഞ് സലാം വിതരണം, അയച്ച പൈസയുടെ വീതം വെപ്പ്.. പിന്നൊരു NB, അതില്‍ മറന്നു പോയവര്‍ക്കു അന്വേഷണങ്ങള്‍... കത്തെഴുത്തിന്റെ ആ പഴയ ഓര്‍മകള്‍ക്ക് മരണമേയില്ല.

കത്ത് വായിക്കാന്‍ ആരെങ്കിലും വിളിച്ചാല്‍ ഉപ്പ എന്നെ ഉപദേശിക്കും. കത്തപ്പടി വായിച്ചു കുളമാക്കി വരരുതെന്നാണാ ഉപദേശത്തിന്റെ ഉള്ളടക്കം. ആ വീട്ടിലെ ആരെയെങ്കിലും കുറ്റപ്പെടുത്തി കത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് വിഴുങ്ങി അടുത്ത വാചകം വായിക്കണമെന്ന് ഉപ്പ നിര്‍ദേശിക്കും. (ചില വിദ്വാന്മാര്‍ എഴുതിയതിലും കൂടുതല്‍ കത്തിച്ചു വായിച്ചു എണ്ണയൊഴിച്ചു കൊടുത്ത് തിരിച്ചു പോരുമത്രെ!)

അന്നൊക്കെ പഞ്ചായത്തിരുത്തങ്ങളില്‍ കത്തുകള്‍ക്ക് വലിയ റോളുണ്ടാരുന്നു. കത്തിലെ പദപ്രയോഗങ്ങള്‍ ഉണ്ടാക്കിയിരുന്ന പൊല്ലാപ്പും പുകിലും, പിന്നെ അതിനുള്ള മഅന: വെക്കലും, ഒന്നും പറയണ്ട.

നാട്ടിലേക്ക് വരുന്ന ഗള്‍ഫുകാരന്റെ പെട്ടിയില്‍ രണ്ട് പാക്കറ്റ് കവറും മുന്നോ നാലോ ലറ്റര്‍ പാഡും നിര്‍ബന്ധം. കത്തെഴുത്തിന് അന്നത്രയും വില. കല്യാണം നിശ്ചയിച്ചാല്‍ പെണ്‍കുട്ടികള്‍ വേറെയൊന്നും പഠിച്ചില്ലെങ്കിലും Letter Drafting എങ്ങനെയെങ്കിലും പഠിച്ചെടുത്തു കളയും.

ഇക്കഴിഞ്ഞ മുംബൈ പോക്കില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ എന്റെ സുഹൃദ്‌വലയത്തിലായ ഒരു രസികന്‍ പറഞ്ഞ അനുഭവം കേട്ടും 'മുദ്ര' ഓര്‍ത്തും ഇടക്കിടക്ക് ചിരിച്ചു പോകാറുണ്ട് - പുള്ളിയുടെ കല്യാണം കഴിഞ്ഞു, ലീവ് തീര്‍ന്നതോടെ വളരെ പെട്ടെന്ന് തന്നെ ഖത്വറിലേക്ക് തിരിച്ചു പോകേണ്ടി വന്നു. അയാള്‍ ഖത്വറിലെത്തിയ ഉടനെ തന്നെ നാട്ടിലേക്ക് രണ്ടു കത്തുകള്‍ എഴുതി. ഗമ കുറക്കേണ്ടെന്ന് കരുതി, കത്തെഴുതി ഒട്ടിച്ച് രണ്ട് കവറിലും അഡ്രസ് ടൈപ്പ് ചെയ്യാന്‍ വേണ്ടി ഓഫിസിലെ ടൈപ്പിസ്റ്റായ രമേശണ്ണനെ ഏല്‍പിച്ചുവത്രെ, അതില്‍ ഒന്ന് കെട്ട്യോള്‍ക്കുള്ളത്, മറ്റൊന്ന് കെട്ട്യോളെ മാതാശ്രീക്കുളളതും. നാട്ടില്‍ രണ്ടു കത്തുകളും അഡ്രസ് തെറ്റാതെ പോസ്റ്റ്മാന്‍ രണ്ടുവീട്ടിലും എത്തിച്ചു, പക്ഷെ, അകത്ത് എഴുതിയ കടലാസ് മാത്രംപരസ്പരം മാറിപ്പോയ് പോലും! (അയാള്‍ക്കും ഞാനീ എഴുത്ത് ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്)

മുമ്പെഴുതിയിട്ടുണ്ട്, എങ്കിലും നന്ദിയും കടപ്പാടും ഒരുവട്ടമെഴുതി തീര്‍ക്കേണ്ടതല്ലല്ലോ ഇവയൊന്നും തന്നെ. മായിപ്പാടി മമ്മസ്ച്ചാഉം കരോഡി മമ്മുക്കുച്ചാഉം, എനിക്കവര്‍ ഒരിക്കലും മറക്കാനാവാത്ത രണ്ടു നന്മ ജിവിതങ്ങളാണ്. എന്റുപ്പയുമുമ്മയും ഭാര്യയും നിരന്തരമെനിക്കയച്ചിരുന്ന കത്തുകള്‍ മാറ്റിവെക്കുകയും അവര്‍ ജോലി ചെയ്തിരുന്ന ശഫീഖ് റെസ്റ്റോറന്റില്‍ ഞാന്‍ വരാന്‍ വൈകിയാല്‍ ആരോടെങ്കിലും കത്ത് വന്ന കാര്യം പറഞ്ഞേല്‍പ്പിക്കുകയും, അവിടെ എത്തിയാലുടന്‍ എത്ര തിരക്കാണെങ്കിലും ആ കത്തുകള്‍ എന്നെയേല്‍പിക്കുകയും ചെയ്തിരുന്ന ജേഷ്ടസഹോദരര്‍.. കത്ത് ജീവിതങ്ങളില്‍ ഇതൊക്കെയാണെനിക്ക് ഒളിമങ്ങാതെയുള്ളത്.

ഇന്നതൊക്കെ മാറി, Mail മാറി, Email ആ പണിയേറ്റെടുത്തു. പോസ്റ്റാഫീസ് ഇപ്പോള്‍ പാസ്‌പ്പോര്‍ട്ടും പാന്‍കാര്‍ഡും ആധാറും ലൈസന്‍സും എത്തിക്കുവാനുള്ള വെറും കൊറിയര്‍ സര്‍വ്വീസ് പോലെയായി മാറി. DD, MO എവിടെ? എല്ലാം നെറ്റ് ബാങ്കിംഗ് കയ്യിലെടുത്തു. പോസ്റ്റ്മാന്‍മാര്‍ തരപ്പെടുത്തിയിരുന്ന കൈപ്പണമതോടെ നിന്നു.

ബാങ്ക് കടലാസുകള്‍, പഞ്ചായത്താപ്പീസ് മെമ്മോകള്‍, ഒഫിഷ്യല്‍ കറസ്‌പോണ്ടന്‍സ് ഇതൊക്കെയാണ് ഇപ്പോള്‍ പോസ്റ്റ് വഴി നടക്കുന്നത്. മറ്റൊന്നും വലുതായില്ല. ചില പരീക്ഷണങ്ങള്‍ തുടങ്ങി, എന്തോ പബ്ലിസിറ്റിയുടെ കുറവാകാം, ആരും അറിയുന്നല്ല.

വഴിവക്കില്‍ വാ തുറന്ന് വിശന്ന വയറുമായി മതില്‍തൂങ്ങുന്ന / കുത്തി നാട്ടിയ തപാല്‍പ്പെട്ടികള്‍ ഇന്ന് നിത്യ കാഴ്ചയാണ്. ചിലതൊക്കെ തുരുമ്പും പിടിച്ചിരിക്കുന്നു. If l am not wrong, ആളുകള്‍ക്കതൊരു ആവശ്യമേ അല്ലാതായിട്ടുണ്ട്.

ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്, പോസ്റ്റാഫീസുദ്ധരിക്കാന്‍ തുടക്കം കുറിക്കേണ്ടത് പോസ്റ്റാഫീസ് ഉദ്യോഗസ്ഥര്‍ തന്നെയെന്ന്. ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന ഏരിയകളില്‍ നൂതനാശയങ്ങള്‍ ഇംപ്ലിമെന്റ് ചെയ്താല്‍ മാത്രം പോര. അത് ശരിയാംവണ്ണം ജനങ്ങളിലെത്തിക്കാനുമാകണം. ചിലയിടങ്ങളില്‍ Postal activities നന്നായി വര്‍ക്ക് ചെയുന്നുണ്ട്. ചില പക്ഷെകള്‍ അവിടെയുണ്ട്.

മനസുണ്ടെങ്കില്‍ നമുക്കും പഴയ കത്തുകാലത്തേക്ക് തിരിച്ചു പോകാവുന്നതാണ്. പഴയ തൂലികാ സൗഹൃദങ്ങളെ (Pen Pals) വീണ്ടും പൊടിതട്ടി സജീവരാക്കാം. അങ്ങിനെ കത്ത് കൈമാറ്റം PD വഴിയുമാവാം. ആശംസാകാര്‍ഡുകള്‍, അനുമോദനച്ചീട്ടുകള്‍, കല്യാണക്കുറികള്‍ എല്ലാം പോസ്റ്റ് വഴി. പക്ഷെ, ബഡ്ജറ്റ് ഇത്തിരി കൂടും, കയ്യല്‍പം പൊള്ളും. അതിനുള്ള ഏകപരിഹാരം,ഇത്തരം സേവനങ്ങള്‍ക്ക് പോസ്റ്റശലധികൃതര്‍ പൊതുസ്വീകാര്യമായ ഇളവുകള്‍ നല്‍കുക എന്നത് മാത്രമാണ്.

അവസാനവാക്ക്:
'നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന അപഖ്യാപിത സന്ദര്‍ശനങ്ങളാണ് കത്തുകള്‍; പോസ്റ്റ്മാനോ? ഔചിത്യബോധമില്ലാത്ത ആ അത്ഭുതങ്ങളെത്തിക്കുന്ന കേവലം ശിപായിയും' Friedrich എഴുതിയ വരികള്‍ (A letter is an unannounced visit, the postman the agent of rude surprises) എനിക്കിങ്ങനെ ഭാഷാന്തരം ചെയ്യാനാണിഷ്ടം?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Post day, New generation, Universal Postal Union, Letter, Memmories, June, April, October, Universal Postal Union

Post a Comment