Join Whatsapp Group. Join now!

പൊലിമയുടെ സന്ദേശം വിശ്വത്തോളം ഉയരട്ടെ: മന്ത്രി ഇ. ചന്ദ്രശേഖരന്‍

മാനവ സൗഹൃദം മനുഷ്യ നന്മക്കെന്ന പൊലിമയുടെ സന്ദേശം പട്‌ളക്ക് മാത്രമല്ല ബാധകമാകേണ്ടത്. കാസര്‍കോടും കഴിഞ്ഞ് കേരളം മൊത്തവും രാജ്യത്തുടനീളം വിശ്വത്തോKerala, News, Patla Polima meet end
പട്‌ള: (my.kasargodvartha.com 26.12.2017) മാനവ സൗഹൃദം മനുഷ്യ നന്മക്കെന്ന പൊലിമയുടെ സന്ദേശം പട്‌ളക്ക് മാത്രമല്ല ബാധകമാകേണ്ടത്. കാസര്‍കോടും കഴിഞ്ഞ് കേരളം മൊത്തവും രാജ്യത്തുടനീളം വിശ്വത്തോളം പൊലിമ ഉയര്‍ത്തിപ്പിടിച്ച മാനവ സന്ദേശം ഉയരേണ്ടതുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കണക്ടിംഗ് പട്‌ളയുടെ ആഭിമുഖ്യത്തില്‍ രണ്ട് മാസത്തോളം നീണ്ടു നിന്ന പട്‌ള നാട്ടുത്സവമായ പൊലിമയുടെ സമാപനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യന് സമാധാനമാണാവശ്യം. ശാന്തതയും സൗഹൃദവും നിലനില്‍ക്കണം. പക്ഷേ ലോകത്ത് മറിച്ചാണ് കൂടുതല്‍ കേട്ടുകൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നതും. ഏത് പ്രവാചകനും പറഞ്ഞത് നന്മ മാത്രമാണ്. മനുഷ്യസ്‌നേഹത്തിന്റെ ശക്തമായ ഉത്‌ഘോഷങ്ങളാണ് ഋഷിവര്യന്മാര്‍ നടത്തിയത്. അവരില്‍ നിന്ന് നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുടെ സേവനങ്ങള്‍ പ്രകീര്‍ത്തിക്കുകയും പിന്‍പറ്റുകയുമാണ് ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം തുറന്ന സംവിധാനമാണ്. ഭരണാധികാരികള്‍ ഇവിടെ താത്കാലിക സംവിധാനവും. അവരാകട്ടെ വന്നും പോയ്‌ക്കൊണ്ടുമിരിക്കും. സാധാരണക്കാരന്റെ ഓരം ചേര്‍ന്ന് നടക്കാനായാല്‍ അയാളെ ഭരണാധികാരി എന്ന് പറയാം. ഉള്ളവനെ വീണ്ടും വീണ്ടും തൃപ്തിപ്പെടുത്താന്‍ ഭരണാധികാരി എന്തിനെന്നും മന്ത്രി ചോദിച്ചു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. അപ്പോഴും ഒരു നാടിന്റെ പൊതുനന്മയ്ക്കായി ഒന്നിക്കാനാകണം. പട്‌ള അതിന്റെ മാതൃകയാണെന്നും കേരള സര്‍ക്കാറിന് വേണ്ടി പൊലിമയെയും പൊലിമയുടെ പട്‌ളയെയും അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊലിമ മുഖ്യ രക്ഷാധികാരി എം.എ. മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അസ്ലം മാവില സ്വാഗതവും കണ്‍വീനര്‍ എം.കെ. ഹാരിസ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന സാംസ്‌ക്കാരികപ്പൊലിമ ഒന്നാം സെഷനില്‍ പി. കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. വൈവിധ്യങ്ങളുടെ നിലനില്‍പാണ് ഇന്ത്യയുടെ ആത്മാവെന്നും നാട്ടുത്സവങ്ങള്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്‌നേഹസന്ദേശങ്ങളാണ് പ്രചരിപ്പിക്കേണ്ടതെന്നും എം പി അഭിപ്രായപ്പെട്ടു. പൊലിമ ചെയര്‍മാന്‍ എച്ച്.കെ. അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ മഹ് മൂദ്, അസ്ലം പട്‌ല, ബഷീര്‍, ഉസ്മാന്‍ കപ്പല്‍, എച്ച്.കെ. മൊയ്തു, അബ്ദുര്‍ റഹ് മാന്‍ ഹാജി, മജല്‍ ബഷീര്‍, ബക്കര്‍ മാസ്റ്റര്‍, അഷ്‌റഫ് സീതി, ആസിഫ് എം.എം, ബി. ബഷീര്‍ പട്‌ല, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. അസ്ലം മാവില സ്വാഗതം പറഞ്ഞു.

സായാഹ്ന സാംസ്‌ക്കാരികപ്പൊലിമ രണ്ടാം സെഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു ഗ്രാമം മുഴുവന്‍ ഒരുമയോടെ ആഘോഷിക്കുന്ന പൊലിമപ്പെരുന്നാള്‍ കേരളം മുഴുവന്‍ ഉണ്ടാകണമെന്നും പൊലിമയില്‍ ഐക്യവും സൗഹൃദവും എന്നും നിലനിര്‍ത്താന്‍ നമുക്കാകണമെന്നും എന്‍. എ. നെല്ലിക്കുന്ന് പറഞ്ഞു. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വൈസ് പ്രസിഡണ്ട് ദിവാകര, വാര്‍ഡ് മെമ്പര്‍ എം.എ. മജീദ്, സി.എച്ച്. അബൂബക്കര്‍ (പ്രസിഡണ്ട്, പിടിഎ പട്‌ള ജി എച്ച് എസ് എസ്), സെയ്ദ് കെ.എം. (ചെയര്‍മാന്‍, എസ് എം സി, പട്‌ല ജി എച്ച് എസ് എസ്), പി.പി. ഹാരിസ്, കൊപ്പളം കരീം, ഉസ്മാന്‍ കപ്പല്‍, അസ്ലം പട്‌ല, ഖാദര്‍ അരമന തുടങ്ങിയവര്‍ സംസാരിച്ചു. അസ്ലം മാവില സ്വാഗതവും റാസ പട്‌ള നന്ദിയും പറഞ്ഞു.

രണ്ടു ദിവസങ്ങള്‍ നീണ്ടുനിന്ന പൊലിമ സമാപനാഘോഷത്തില്‍ എക്‌സിബിഷന്‍, കുക്കറി ഷോ, കമ്പവലി, നാടന്‍ കളികള്‍, നാട്ടുകൂട്ടം, ആദരവുകള്‍, അനുമോദനങ്ങള്‍, സംഗീത സദസുകള്‍, കുട്ടികളുടെ വിവിധ പ്രോഗ്രാമുകള്‍, പൊലിമ സദ്യ, ഇശല്‍ പൊലിമ, സമ്മാന പൊലിമ, ടെക്ക് മീറ്റ്, ബാച്ച്‌സ്മീറ്റ്, പട്‌ലേസ്, മൈലാഞ്ചി പൊലിമ, സ്ത്രീകളുടെ വിവിധ മത്സരങ്ങള്‍, കൊങ്കാട്ടം, ഫാഷന്‍ ഷോ, പുള്ളറെ പൊലിമ, മാജിക് ഷോ, പൊലിമാദരവ്, ഉപഹാരപ്പൊലിമ, മറ്റ് കലാപരിപാടികള്‍, മൊഗാ ഇശല്‍ പൊലിമ തുടങ്ങിയവ അരങ്ങേറി. ആയിരങ്ങള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കി ബ്ലൂ സ്‌കൈ നേതൃത്വം നല്‍കിയ വെടിക്കെട്ടോടെ പൊലിമയുടെ സമാപനം കുറിച്ചു.

വിവിധ മത്സര വിജയികള്‍ക്ക് മുഖ്യാതിഥികള്‍ സെഷനുകളില്‍ സമ്മാനങ്ങള്‍ നല്‍കി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും നാട്ടുകാരണവന്മാര്‍ക്കും പൊലിമാദരവ് നല്‍കി.

Kerala, News, Patla Polima meet end

< !- START disable copy paste -->

Post a Comment